Tuesday, March 29, 2016

ഇന്ത്യന്‍ മുസ്ലിങ്ങളുടെ നിലപാട് നവ ഇഖുവാനി ചിന്തകര്‍ മനസിലാകുവാന്‍

അല്ലാഹുവേക്കാള്‍ മറ്റാര്‍ക്കും മുന്‍ഗണന നല്‍കാത്ത,ദൈവിക നിയമങ്ങള്‍ക്ക്‌ തുല്യമായി മനുഷ്യനിര്‍മിത നിയമങ്ങളെ ഗണിക്കാത്ത,ഇസ്ലാമിന്‌ വിരുദ്ധമാകാതിരിക്കുക എന്ന ഉപാധിയോടെ മാത്രം സര്‍ക്കാര്‍ നിയമങ്ങള്‍ അനുസരിക്കുന്ന മുസ്ലിങ്ങളുടെ മേല്‍ ശിര്‍ക്ക്‌ (ബഹുദൈവവിശ്വാസം) ആരോപിക്കുകയെന്നത് മഹാ അപരാധമാണ്.
അല്ലാഹുവിന്‍റ നിയമങ്ങള്‍ക്ക്‌ വിരുദ്ധമല്ലാത്ത കാര്യങ്ങളില്‍ ഭരണാധികളെ അനുസരിച്ചതി‍ന്‍റ പേരില്‍ യാതൊരു വിഭാഗത്തേയും അല്ലാഹുവിെ‍ന്‍റ കിതാബിലോ റസൂലി(സ)ന്‍റ വചനങ്ങളിലോ മുശ്‌രിക്കുകളായി ചിത്രീകരിച്ചിട്ടില്ലാതിരിക്കെ,നിരപരാധികളായ മുസ്ലിങ്ങളെ 'രാഷ്ട്രീയ മുശ്‌രിക്കു'കളാക്കുന്ന നിലപാടിനോട്‌ സലഫികള്‍ക്ക്‌ യോജിക്കാനാവില്ല.
ആരാധ്യന്‍ അല്ലാഹു മാത്രം എന്ന അതിപ്രധാന വിഷയത്തെ പുറകോട്ട്‌ മാറ്റിയിട്ട്‌ വിശ്വാസികള്‍ക്കിടയില്‍ തര്‍ക്കമില്ലാത്ത വിധികര്‍തൃത്വത്തിന്‍റയും രക്ഷാകര്‍തൃത്വത്തിന്‍റയും വിഷയത്തില്‍ ചര്‍ച്ച കേന്ദ്രീകരിക്കുകയാണ്‌ ഇഖുവാനികളെപോലെ ഈ കൂട്ടരും ചെയ്യുന്നത്‌.
വിശ്വാസികളുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുള്ളത്‌ 'ഇലാഹ്‌' അല്ലാഹു മാത്രം എന്ന ആശയത്തി‍ന്‍റ കാര്യത്തിലാണ്‌. ആരാധനയൊ അതി‍ന്‍റ സാരാംശമായ പ്രാര്‍ത്ഥനയോ അല്ലാഹുവല്ലാത്തവര്‍ക്ക്‌ പ്രത്യക്ഷമായോ പരോക്ഷമായോ അര്‍പ്പിക്കുന്നതിനെ പലവിധത്തില്‍ ന്യായീകരിക്കുന്ന പ്രവണതയാണ്‌ ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്കിടയിലും വ്യാപകമായി കാണപ്പെടുന്നത്‌. അതിനാല്‍ ഈ വിഷയകമായ തിരുത്തലിനും ബോധവല്‍ക്കരണത്തിനുമാണ്‌ മുന്തിയ പരിഗണന നല്‍കേണ്ടത്‌ എന്നാണ് സലഫികള്‍ മനസിലാക്കിയിട്ടുള്ളത്.
പരമമായ അര്‍ത്ഥത്തിലുള്ള വിധികര്‍ത്താവ്‌, രക്ഷാധികാരി, രക്ഷിതാവ്‌ എന്നീ സ്ഥാനങ്ങളൊന്നും അല്ലാഹുവല്ലാത്തവര്‍ക്ക്‌ ഇവിടത്തെ വിശ്വാസമുള്ള മുസ്ലിങ്ങളാരും കല്‍പിക്കുന്നില്ല. വിശ്വാസമില്ലാത്തവരും ഭൗതികവാദത്തി‍ന്‍റ സ്വാധീനത്തിലകപ്പെട്ടു പോയവരുമായ മുസ്ലിം നാമധാരികള്‍ അല്ലാഹുവി‍ന്‍റ വിധികര്‍ത്തൃത്വവും യജമാനത്വവും നിഷേധിക്കുന്നുണ്ടാകും. അവരോട്‌ ആദ്യമായി പ്രബോധനം ചെയ്യേണ്ടത്‌ ദൈവാസ്തിക്യത്തെക്കുറിച്ചാണ്‌. പ്രപഞ്ചത്തിനൊരു സ്രഷ്ടാവുണ്ടെന്ന്‌ അവര്‍ അംഗീകരിച്ചു കഴിഞ്ഞാല്‍ അവന്‍ മാത്രമാണ്‌ ആരാധ്യന്‍ എന്ന വിശ്വാസം സ്വീകരിക്കാന്‍ അവരെ ആഹ്വാനം ചെയ്യുന്നതോടൊപ്പം അവന്റ്റെ പരമമായ വിധികര്‍ത്തൃത്വത്തേയും രക്ഷാകര്‍ത്തൃത്വത്തേയും സംബന്ധിച്ച്‌ അവരെ ബോധവല്‍ക്കരിക്കുകയുമാണ് ചെയെണ്ടതെന്നാണ് ഇന്നവരെയുള്ള സലഫികള്‍ വ്യക്തമാകിയ്യിട്ടുള്ളുത്. അതിന് വിരുദ്ധമായി രാഷ്ട്രിയ മേഖലകളില്‍ ചര്‍ച്ചകളെ ഒതുക്കി നിറുത്തി ഇന്ത്യന്‍ മുസ്ലിങ്ങള്‍ക്ക് നേരെ ശിര്‍ക്കും കുഫറും ആരോപിക്കുവാനാണ് ഇഖുവാനികള്‍ ശ്രമിച്ചിരുന്നതും, ഇപ്പോള്‍ ആ പണി മറ്റു ചിലര്‍ ചെയുന്നതും !!
അള്ളാഹു ഏവരെയും നേര്‍മാര്‍ഗത്തില്‍  ആക്കുമാരാവട്ടെ


(കടപാട്: ചെറിയമുണ്ടം അബ്ദുല്‍ ഹമീദ് മദനി) 

No comments: